വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധകപ്പൽ തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്. ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാന്റെ മൗഡ്ജ് ക്ലാസ് യുദ്ധകപ്പൽ ഐറിസ് ദേനയാണ് തകർന്നത്.
യുഎസ് ആണവ അന്തർവാഹിനിയുടെ ആക്രമണത്തിലാണ് ഐറിസ് ദേന തകർന്നതെന്ന് അമേരിക്ക സ്ഥിരീകരിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ആണ് കപ്പൽ ആക്രമണം സ്ഥിരീകരിച്ചത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരിരുന്നു ഐറിസ് ദേന.
ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വച്ചാണ് 180 പേരടങ്ങുന്ന ഐറിസ് ദേനയ്ക്ക് നേരെ യുഎസ് ടോർപ്പിഡോ ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ.
1945ൽ രണ്ടാം ലോക മഹായുദ്ധം അവസാവിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയിരുന്നു. ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാപ്രവർത്തനത്തിനായി നാവികസേനയെ അയച്ചത്.